മലയാറ്റൂർ: വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം എന്നിവ നടന്നു. ചാന്താ രൂപതയിലെ ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ എറണാകുളം – അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. ജിമ്മി പൂച്ചക്കാട്ട് കുരുത്തോല വെഞ്ചരിച്ചു. സെൻറ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും പളളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. തുടർന്ന് പളളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു. വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സഹ വികാരി ഫാ. ആൽബിൻ വെളളാഞ്ഞിയിൽ ആകാശ പറവകളിലെ ഡയറക്ടർ ഫാ. സുഷീൽ സാവിയോ , ഇടവകയിൽ നിന്നുള്ള വൈദികൻ ഫാ. ജോജോ കന്നപ്പിള്ളി തുടങ്ങിയവർ
നേതൃത്വം നൽകി.
ചെറുതും വലുതുമായ കുരിശുകൾ വഹിച്ച് നിരവധി പേരാണ് മല കയറുന്നത്. കാൽനടയായി ദീർഘയാത്ര ചെയ്തു വരുന്ന തീർഥാടകരും ഒട്ടേറെയുണ്ട്. മലയടിവാരത്ത് മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥനകൾ അർപ്പിച്ചാണ് മലകയറ്റം ആരംഭിക്കുന്നത്. കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ട് . മുൻകൂട്ടി അറിയിച്ചു വരുന്ന ചെറിയ ഗ്രൂപ്പുകൾക്ക് ധ്യാനം, പ്രാർഥന എന്നിവയ്ക്ക് സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും മല കയറാം. നേരത്തെ അറിയിച്ചാൽ താഴത്തെ പള്ളിയ്ക്കു സമീപം വിശ്രമത്തിനും താമസത്തിനും സ്ഥലം ലഭിക്കും. ഓശാന ഞായറാഴ്ച കുരിശുമുടിയിൽ പള്ളിയുടെ നേതൃത്വത്തിലും അടിവാരത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലും സൗജന്യ കഞ്ഞി വിതരണം ഉണ്ടായിരുന്നു.
കെസിവൈഎം , സിഎൽസി, സിഎംഎൽ എന്നീ യുവജന സംഘടനകളുടെ നേതൃത്യത്തിൽ കുരിശുമുടി കയറി. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂളകെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. എബിൻ ചിറക്കൽ, സിഎൽസി അതിരൂപത ഡയറക്ടർ ഫാ.ആൻ്റേ ചാലിശേരി സിഎം എൽ അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി



