മലയാറ്റൂർ: കുരിശുമുടിയിയും, സെന്റ്. തോമസ് പളളിയിലും പുതുഞായർ തിരുനാൾ സമാപിച്ചു. എട്ടിമിട ദിനമായ ഞായറാഴ്ച്ച നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറാനെത്തിയത്. സമാപനത്തോടനുബന്ധിച്ച് വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. വിശ്വാസികൾ ‘പൊന്നിൻ കുരിശുമുത്തപ്പോ പൊന്മല ഇറക്കം’ എന്ന പ്രാർഥനയോടെ പൊൻപണത്തിന്റെ തലച്ചുമടേന്തി. കുരിശുമുടിയിൽ നേർച്ചയായി ലഭിച്ച പണം ചെറിയ ചാക്കുകളിലാക്കി തലച്ചുമടായും കാൽനടയായും താഴത്തെ സെന്റ് തോമസ് പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. പൊൻപണച്ചാക്കുകൾ തലയിലേറ്റുന്നത് വിശ്വാസികൾക്കു നേർച്ചയാണ്.

വൈകിട്ട് 3നു കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. താഴത്തെ പള്ളിയിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ടും പള്ളി ഭാരവാഹികളും ചേർന്ന് പൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു. രാത്രി 8 ന് തിരുസ്വരൂപം എടുത്തു വച്ചു. തുടർന്ന് കൊടിയിറക്കി.

വികാരി ഫാ. ജോസ് ഒഴലക്കാട്ട്,അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ , കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശ്ശേരി കൈക്കരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.



