പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർമാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്‍റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്.
1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി യൂണിയനിലും സംഘടനാ രംഗത്തും നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരേ ക്ലാസിലും ബാച്ചിലും പഠിച്ചവരും കാന്പസിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുമായി പ്രവർത്തനരംഗങ്ങളിലുണ്ടായവരും വിശാലമായ സുഹൃദ് വലയത്തിലുള്ളവരുമെല്ലാം തങ്ങളുടെ രാഷ്ട്രീയവും ജീവിതമേഖലകളുടെ സങ്കീർണതകളുമെല്ലാം ഒരു ദിവസത്തേക്കു പൂർണമായും മാറ്റിവച്ചാണു മനോജ് മൂത്തേടനായി പ്രചാരണത്തിനെത്തിയത്.
എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള മനോജിന്‍റെ സുഹൃത്തുക്കൾ പെരുന്പാവൂരിലെത്തി. അധ്യാപകർ, ബിസിനസുകാർ, പ്രഫഷണലുകൾ, വീട്ടമ്മമാർ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിദേശത്തുനിന്ന് അവധിയെടുത്ത് കുടുംബസമേതമെത്തിയ സഹപാഠിയും പ്രചാരണത്തിൽ ആവേശമായി. പെരുമ്പാവൂർ ടൗണിലും പരിസരങ്ങളിലുമായി വിവിധ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഇവർ മനോജിനായി വോട്ടുതേടി. പതിവായി രാഷ്ട്രീയക്കാരെ കാണുന്ന തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളിൽ സ്ഥാനാർഥിയുടെ പഴയ സഹപാഠികളെ കണ്ടപ്പോൾ വോട്ടർമാർക്കും കൗതുകവും ആവേശവും.
തങ്ങളുടെ പ്രിയ സഹപാഠിയായ സ്ഥാനാർഥിയെക്കുറിച്ചു പ്രത്യേകം തയാറാക്കിയ ലഘുലേഖയും ഇവർ വിതരണം ചെയ്തു. പ്രചാരണത്തിനിടെ സ്ഥാനാർഥി മനോജ് മൂത്തേടനും പഴയ സഹപാഠികളെ കാണാനും നന്ദി പറയാനുമെത്തിയിരുന്നു. മനോജ് മൂത്തേടന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം, വർഷങ്ങൾക്കുശേഷം ഒരുമിച്ചുകൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമായതിന്‍റെ ആഹ്ലാദത്തിലാണു പഴയ സഹപാഠികൾ പെരുന്പാവൂരിൽ നിന്നു മടങ്ങിയത്.

സംസ്‌കൃത സർവ്വകലാശാലയിൽ മനോജ് മൂത്തേടൻ ഉൾപ്പെടുന്ന കാമ്പസ് യൂണിയൻ . പഴയകാല ചിത്രം



