കാലടി: കാലടി ശ്രീശങ്കരാ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു കോടി 12 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ അടിയന്തരമായി നിർമ്മാണം ആരംഭിക്കണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശബരിമല മണ്ഡലകാലം അവസാനിച്ച ശേഷം നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം കളക്ടറേറ്റിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പാലം 25 ദിവസം അടച്ചിട്ടാൽ പ്രദേശവാസികളായ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിന്റെ പേരിൽ തീരുമാനമെടുക്കാതെ പിരിയുകയാണ് ഉണ്ടായത്.
മെയ് 31നുള്ളിൽ പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം അറ്റകുറ്റപ്പണികൾ നടത്താം എന്നാണ് ചർച്ചയിൽ ജനപ്രതിനിധികൾ മമുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ നാലു മാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉത്തരവാദിത്തപ്പെട്ട ആരും ഉറപ്പു പറയുന്നുമില്ല. ഇത്തരം സാഹചര്യത്തിൽ വീണ്ടും മഴക്കാലം കഴിഞ്ഞ് മാത്രമേ അറ്റകുറ്റപ്പണികൾ സാധിക്കുകയുള്ളൂ. അതിനാൽ അത്രയും കാലം ഈ രീതിയിൽ ഗതാഗത സ്തംഭനവും ജനങ്ങളുടെ ദുരിതവും തുടർന്നുകൊണ്ടേയിരിക്കും.
പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമ്പോൾ ഭാരവാഹനങ്ങളെ ആലുവ വഴിയും ചെറുവാഹനങ്ങളെ കോടനാട്, വല്ലം കടവ് പാലങ്ങൾ വഴിയും തിരിച്ച് വിട്ടാൽ മതിയാകും. പെരുമ്പാവൂരിൽ നിന്നും താന്നിപ്പുഴ വരെയും അങ്കമാലിയിൽ നിന്നും കാലടി വരെയും സ്വകാര്യബസ്സുകൾ 5 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താൻ തയ്യാറാണെന്നും പാലത്തിന്റെ നടപ്പാതയിലൂടെ കാൽനടക്കാരെ കടത്തിവിടുകയും ചെയ്താൽ പ്രാദേശികമായുള്ള യാത്രക്കാർക്കോ വിദ്യാർത്ഥികൾക്കോ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും വർഷങ്ങൾക്കു മുമ്പ് പാലം റിപ്പയറിങ്ങിനായി അടച്ചപ്പോൾ ഇതേ രീതിയിൽ സംവിധാനം ഒരുക്കിയതാണെന്നും അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എ.പി.ജിബി, സെക്രട്ടറി ബി.ഓ. ഡേവിസ് എന്നിവർ അറിയിച്ചു.



