ഞാറയ്ക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എം ഡി എം യും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത് . ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നുകളെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും, രണ്ടു ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പിയുമാണ് പിടിച്ചെടുത്തത്. തീരദേശ മേഖലയിലും കൊച്ചി സിറ്റിയിലും ആയിരുന്നു ഇയാൾ വില്പന നടത്തിയിരുന്നത് . ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരും പോലീസി ൻ്റെ നിരീക്ഷണത്തിലാണ്.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, മുനമ്പം ഡി വൈ എസ് പി എസ് ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർകെ സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ എസ് അരുൺ സച്ചിൻ എസ് കാർമൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സ്വപ്ന, സീനിയർ സിപിഓ എം കെ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



