പെരുമ്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകയും പ്രസിഡണ്ടും ആയിരുന്ന മേരി എസ്തപ്പാൻ (67) അന്തരിച്ചു.
കഴിഞ്ഞ 28 വർഷ കാലയളവിനുള്ളിൽ 5000 ത്തിലധികം തെരുവിലെ മക്കൾക്ക് അഭയം നൽകുകയും നിലവിൽ 400ലധികം മക്കൾക്ക് സംരക്ഷണം നൽകി വരികയും ചെയ്യുന്നുണ്ടായിരുന്നു. മേരി എസ്തപ്പാൻ ചെയ്ത പ്രവർത്തനങ്ങളുടെ അംഗീകാരം ആയി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വിവിധ അംഗീകാരങ്ങൾ ഇക്കാലയളവിൽ തേടിയെത്തിയിട്ടുണ്ട്.
പ്രവർത്തനങ്ങളുടെ മികവു കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ 2017 ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ രത്ന പുരസ്കാരം നൽകികൊണ്ട് സംസ്ഥാന സർക്കാർ ആദരിക്കുകയുണ്ടായി. കൂടാതെ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫുലെ നാഷണൽ എക്‌സലൻസി അവാർഡ്, ഗാന്ധിഭവൻ സ്മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്കാരം തുടങ്ങി വിവിധ അംഗീകാരങ്ങൾ ഇക്കാലയളവിനുള്ളിൽ മേരി എസ്തപ്പാനെ തേടിയെത്തിയിട്ടുണ്ട്. അഭയഭവന്റെ ആവശ്യാർഥം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ആണ് മരണം. സംസ്കാരം പിന്നീട്.



