കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും.
സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് അനുയോജ്യമായ എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കും. സർവ്വകലാശാലയുടെ പവിത്രത സംരക്ഷിക്കും. ക്യാമ്പസിന് അനിഷ്ടകരമായ എല്ലാ ദുഷ്‍പ്രവണതകളും അവസാനിപ്പിക്കും. വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്ന വിധത്തിൽ സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും, വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗവും ഒരേ സ്വരത്തിൽ പറഞ്ഞു.
സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് സർവ്വകലാശാല ക്യാമ്പസിൽ നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ സർവ്വകലാശാലയോട് ശുപാർശ ചെയ്തത്. സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ, ഡോ. ബി. അശോക്, ഡോ. ടി. മിനി, ഡോ. എം. സത്യൻ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങൾ.
രാവിലെയും ഉച്ചകഴിഞ്ഞുമായി അധ്യാപക – അനധ്യാപക ജീവനക്കാരോട് സംവദിച്ച വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും വസ്തുതകളും സാഹചര്യങ്ങളും വ്യക്തമാക്കി. പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അധ്യാപക – അനധ്യാപക ജീവനക്കാർ സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ ഡോ. ബി. അശോക്, ഡോ. ടി. മിനി, ഡോ. എം. സത്യൻ, ഡോ. വി. ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട് എന്നിവർ പ്രസംഗിച്ചു. ജൂലൈ ഏഴിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം തുടർനടപടികൾ സ്വീകരിക്കും, സർവ്വകലാശാല അറിയിച്ചു.



