കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി പ്രകാരം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്നും കുടിയൊഴിപ്പിക്കാൻ 2 ആഴ്ച സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അധികാരമേറ്റതിനു പിന്നാലെ യുഡിഎഫ് സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറി.
ഹൈക്കോടതി 2 ആഴ്ചത്തെ സമയം അനുവദിച്ച് സർക്കാരിന് താത്ക്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താനാണ് സർക്കാർ തീരുമാനം. പ്രശ്നം പരിഹരിക്കാൻ മന്ത്രി റോജി എം. ജോണിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തി കുടുംബങ്ങളെ സന്ദർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പോലീസിന്‍റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവിൽ പൊലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.



