കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ അവസാന വർഷ വിദ്യാർത്ഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, മിസ്‌ന അബ്ദുൾ മനാഫ്, എസ്. വിനായക്, ഷംനാദ് എം. എന്നിവർ വികസിപ്പിച്ച ‘ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം’ എന്ന ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിച്ച യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച നവീന ആശയത്തിനുള്ള അംഗീകാരമായാണ് 50,000 രൂപയുടെ അവാർഡ് ലഭിച്ചത്.
നാഡീ-പേശി രോഗികളിലെ സന്ധികളുടെ ചലനശേഷി പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഗെയിം അധിഷ്ഠിത പുനരധിവാസ ഉപകരണമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും സ്ട്രോക്ക് ബാധിതർക്കും പുനരധിവാസത്തിനായി ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. സന്ധികളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനും, പേശികളുടെ മുറുക്കം നിയന്ത്രിക്കുന്നതിനും, മസ്തിഷ്‌ക-പേശി ഏകോപനം മെച്ചപ്പെടുത്തുന്നതിനും, പുനരധിവാസ പുരോഗതി വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കുന്നു. വീഡിയോ ഗെയിമുകളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വ്യായാമം കൂടുതൽ ആകർഷകവും തുടർച്ചയായി ചെയ്യാൻ പ്രേരിപ്പിക്കുന്നതുമാണ് ഇതിന്റെ പ്രത്യേകത.
ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. രമ്യ ജോർജിന്റെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ഉപകരണം വികസിപ്പിച്ചത്. ഇതിനുമുമ്പ് വിവിധ ഇന്നൊവേഷൻ, ടെക്നോളജി മത്സരങ്ങളിൽ പങ്കെടുത്ത് ‘ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം’ 1.61 ലക്ഷം രൂപയുടെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തെ പുനരധിവാസ ചികിത്സ കൂടുതൽ ഫലപ്രദവും രോഗിസൗഹൃദവുമാക്കാൻ സഹായിക്കുന്ന ഈ കണ്ടുപിടുത്തം ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.



