കാലടി : മഴ കനത്തതോടെ കാലടിപാലം ഗതാഗതകുരുക്കിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര സ്ഥലപരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് (കൊച്ചി) എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (പാലങ്ങളും റോഡുകളും) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ സ്ഥലപരിശോധനയ്ക്ക് നിയോഗിക്കണം. കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും മുൻകൂർ നോട്ടീസ് നൽകണം.
റോഡിൽ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിൽ എക്സിക്യുട്ടീവ് എഞ്ചിനീയർ അടിയന്തര നടപടികൾ സ്വീകരിച്ച് റോഡിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കാലതാമസം പാടില്ല. നടപടിയെടുത്ത ശേഷം എക്സിക്യുട്ടീവ് എഞ്ചിനീയർ വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സ്ഥലപരിശോധനാ റിപ്പോർട്ടും ഒപ്പം സമർപ്പിക്കണം. റിപ്പോർട്ട് മൂന്നാഴ്ചക്കകം ഹാജരാക്കണം.ഡി.വൈ.എസ്.പി യെ നിയോഗിച്ച് കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ പോലീസ് മോധാവി (എറണാകുളം റൂറൽ) മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രത്യേകം റിപ്പോർട്ട് മൂന്നാഴ്ചക്കം സമർപ്പിക്കണം.
എക്സിക്യുട്ടീവ് എഞ്ചിനീയറെ പ്രതിനിധീകരിച്ച് അസി. എക്സിക്യുട്ടീവ് എഞ്ചിനീയറും ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പിയും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഓഗസ്റ്റ് 10 ന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി



