തിരുവനന്തപുരം: കേരളത്തിൽ ഒരു എംഎൽഎയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎൽഎയ്ക്ക് സർക്കാർ നൽകുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങൾക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്. കണക്കുകൾ നോക്കുമ്പോൾ ശമ്പളം എന്ന പേരിൽ നൽകുന്ന ഫിക്സഡ് അലവൻസ് നിലവിൽ രണ്ടായിരം രൂപയാണ്. എന്നാൽ മറ്റ് അലവൻസുകൾ വേറെയുമുണ്ട്. നിയോജക മണ്ഡല അലവൻസായി 25000 രൂപ ലഭിക്കും. ഫോൺ വാടകയിനത്തിൽ അനുവദിച്ചിരിക്കുന്നത് 11,000 രൂപയാണ്. ഇൻഫർമേഷൻ അലവൻസ് നാലായിരം രൂപയും സൽകാരത്തിനും മറ്റുമുളള അലവൻസ് എണ്ണായിരം രൂപയും ലഭിക്കും. ഇരുപതിനായിരം രൂപ കുറഞ്ഞത് യാത്രാബത്തയായി കിട്ടും. അങ്ങനെ ആകെ അലവൻസ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം കിട്ടുന്നത് 70,000 രൂപയാണ്.
എംഎൽഎ ഹോസ്റ്റൽ മുറി വാടകയായി അൻപത് രൂപയാണ് പ്രതിമാസം ഈടാക്കുന്നത്. പുതിയ എംഎൽഎ ഹോസ്റ്റൽ കെട്ടിടത്തിലാണ് മുറിയെങ്കിൽ പ്രതിമാസം നൂറ് രൂപയാണ് വാടക. യാത്രാ ബത്തയും ഡിഎയും വേറെ. റോഡ് യാത്രക്ക് കേരളത്തിലും പുറത്തും കിലോമീറ്ററിന് പത്ത് രൂപയാണ് എംഎൽഎമാരിൽ നിന്ന് ഈടാക്കുന്നത്. ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് നിരക്കിനൊപ്പം കിലോമീറ്ററിന് 25 പൈസ വീതവും ലഭിക്കും. റോഡ്,റെയിൽ യാത്രകൾക്ക് ദൂരപരിധിയില്ല. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രാ കൂപ്പൺ ഇനത്തിലുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെ അനുവദിക്കും. യോഗങ്ങളിൽ പങ്കെടുക്കാൻ വിമാനയാത്രാക്കൂലി പ്രതിവർഷം 50,000 രൂപ വരെ ലഭിക്കും.
നിയമസഭാ സമ്മേളനം ഉൾപ്പെടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിനം ആയിരം രൂപയാണ് അലവൻസ്. കേരളത്തിന് പുറത്താണെങ്കിൽ പ്രതിദിനം 1200 രൂപലഭിക്കും. കെഎസ്ആർടിസി ബസിലും ബോട്ടിലുമെല്ലാം യാത്ര എംഎൽഎയ്ക്ക് സൗജന്യമാണ്. ചികിത്സാച്ചെലവ് സർക്കാർ നൽകും. പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ കിട്ടും. ഭവന വായ്പ അഡ്വാൻസ് 20 ലക്ഷം വരെ അനുവദിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം പതിനയ്യായിരം രൂപ ഒരു എംഎൽഎയ്ക്ക് നൽകുന്നുണ്ട്. അപകട ഇൻഷുറൻസ് ഇരുപത് ലക്ഷം രൂപ വരെ സർക്കാർ ചെലവിൽ നൽകും. അണ്ടർ സെക്രട്ടറി റാങ്ക് വരെയുളള ഒരു ഉദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാകും. 20000 രൂപ സ്റ്റാഫ് അലവൻസായി ഇതിന് അനുവദിക്കും.



