കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പണമില്ലാത്തതിനാലാണ് സിനിമാതാരം ശോഭന ഉൾപ്പെടെയുള്ളവർക്ക് ഡി.ലിറ്റ് ബിരുദം നൽകാൻ കഴിയാത്തതെന്ന വൈസ് ചാൻസിലർ ഡോ. ഗീതാ കുമാരിയുടെ വെളിപ്പെടുത്തൽ വിവാദമായി. ശോഭന, സംസ്‌കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് 2021-ൽ ഡി.ലിറ്റ് പ്രഖ്യാപിച്ചിട്ടും ഇതുവരെയും ബിരുദം നൽകാത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശം വി.സി. നടത്തിയത്.
സർവകലാശാലയ്ക്ക് ഏകദേശം 13 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. ഡി.ലിറ്റ് ബിരുദദാന ചടങ്ങിനായി ഏകദേശം ആറുലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കണ്ടെത്താൻ നിലവിൽ സർവകലാശാലയ്ക്ക് സാധ്യമല്ലെന്നും അതിനാൽ ഡി.ലിറ്റ് നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും വി.സി. വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ബിരുദം നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, വലിയ സാമ്പത്തിക ചെലവില്ലാതെ തന്നെ ഡി.ലിറ്റ് നൽകാനാകുമെന്നാണ് അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. സർവകലാശാലയിൽ എസി ഹാൾ ഉൾപ്പെടെയുള്ള ഓഡിറ്റോറിയം സൗകര്യങ്ങൾ നിലവിലുണ്ടെന്നും അവിടെവച്ച് ലളിതമായ ചടങ്ങ് സംഘടിപ്പിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയിൽ അനാവശ്യ ചെലവുകൾ നടക്കുന്നതായും, നിരവധി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സർവകലാശാലയ്ക്ക് പണമില്ലെന്ന വി.സി.യുടെ പരാമർശം സർക്കാരിനും തലവേദനയായിട്ടുണ്ട്. പ്രഖ്യാപിച്ച് അഞ്ച് വർഷമായിട്ടും ഡി.ലിറ്റ് ബിരുദം നൽകാത്ത വാർത്ത ‘ന്യൂസ്‌വിഷൻ’ റിപ്പോർട്ട് ചെയ്തിരുന്നു.



