പുത്തൂർ : അമ്മയ്ക്കൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ജോത്സ്യൻ. കൊല്ലം വെണ്ടാറിലാണ് സംഭവം. വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്. പുത്തൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പെൺകുട്ടിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ജോത്സ്യൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയാണ് ജോത്സ്യൻ പീഡനത്തിനു മുതിർന്നത്. പെൺകുട്ടി ബഹളം വച്ചപ്പോൾ ജോത്സ്യൻ വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: പെൺകുട്ടിയും മാതാവും മുൻപും അരീക്കലിലെ ഇയാളുടെ വീട്ടിൽ ജ്യോതിഷ സംബന്ധമായി എത്തിയിരുന്നു. പെൺകുട്ടിക്കു ബാധ കയറിയതാണെന്നും ഒഴിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും രാജൻബാബു ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇന്നലെ പതിനൊന്നോടെ അരീക്കലിലെ വീട്ടിലെത്തിയ ഇവർ ടോക്കൺ എടുത്തു കാത്തിരുന്നു. 3 മണിയോടെ പെൺകുട്ടിയെ ഇയാൾ ഉള്ളിലേക്കു വിളിപ്പിച്ചു. അമ്മ പുറത്തിരുന്നാൽ മതിയെന്നും പറഞ്ഞു. ഏറെ സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അമ്മ അന്വേഷിച്ചു ചെന്നപ്പോഴാണു പെൺകുട്ടി ദുരനുഭവം പങ്കുവച്ചത്. വിവരം പുറത്തറിഞ്ഞതോടെ ഇയാളുടെ വീടിനു മുൻപിൽ പ്രതിഷേധവുമായി ആളുകളെത്തി. അതിനിടയിൽ ഇയാൾ സ്ഥലം വിടുകയായിരുന്നു. പ്രതിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പുത്തൂർ പൊലീസ് പറഞ്ഞു.



