ദില്ലി: തന്‍റെ വെപ്പുകാലുകൾ രാജ്യസഭയിൽ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദൻ എംപി. സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് എംപി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദൻ.
31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്‍റെ കാലുകൾ മുറിച്ചുകളഞ്ഞെന്ന് സദാനന്ദൻ എംപി പറഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വെപ്പുകാലുകൾ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- “എനിക്കും ഉറപ്പുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവർ 31 വർഷം മുൻപ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം എന്‍റെ ഇരുകാലുകളും വെട്ടിയെടുത്തു. ഇൻക്വിലാബ് സിന്ദാബാദ് എന്ന് അവർ ഉറക്കെ നിലവിളിച്ചു”.
പ്രസംഗത്തിനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മേശപ്പുറത്ത് കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മാനുഷികതയെ കുറിച്ചു നിരന്തരം സംസാരിക്കുന്നവർക്ക് അസഹിഷ്ണുതയാണെന്ന് എംപി തിരിച്ചടിച്ചു. പിന്നാലെ കേരളത്തിലെ യുവാക്കൾ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തിൽ അവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവർ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും എംപി വിമർശിച്ചു.



