കാലടി: കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾമൂലം ഇരു ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ കാലടി പട്ടണവും പരിസരപ്രദേശങ്ങളും നിശ്ചലമാകുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് നേരെ മാത്രം നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവുമായി ബസ്സുടമകൾ. പാലത്തിലെ കുഴികളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും പ്രശ്‌നങ്ങളും വർഷങ്ങളായി തുടരുമ്പോഴും ശാശ്വത പരിഹാരത്തിന് അധികാരികൾ ഇനിയും തയ്യാറാകുന്നിലെന്ന് ബസ്സുടമകൾ പറയുന്നു. സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടന്നു വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി ബസ്റ്റാൻഡ് അടച്ചുപൂട്ടിയതും സ്ഥിതി വഷളാക്കി.
പാലം അടച്ചിട്ട് ബയറിങ്ങുകൾ മാറ്റി നിലവിലുള്ള ടാർ നീക്കം ചെയ്ത ശേഷം റീടാറിങ് നടത്തിയാൽ മാത്രമേ ഗതാഗത സ്തംഭനം ഇല്ലാതെ വാഹനങ്ങൾക്ക് പോകാൻ കഴിയുകയുള്ളൂ എന്ന് എൻജിനീയർമാരുടെ വിദഗ്ധസംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിട്ടുള്ളതാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയുമായി മത്സരഓട്ടം നടത്തി ഇടതുവശത്തു കൂടി ഓവർടേക്കു ചെയ്തു എന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് സീസൺ എന്ന ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തതും ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാൻ നടപടിക്കായി ഒരുങ്ങുന്നതും.
മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ട് വാഹനങ്ങൾ നിരങ്ങി നീങ്ങുമ്പോൾ സ്വാഭാവികമായും ഏതു വാഹനത്തിന്റെയൂം ഡ്രൈവർമാരും തങ്ങൾക്ക് സാധിക്കുന്ന രീതിയിൽ മുന്നോട്ടു പോകാൻ ശ്രമിക്കുക പതിവാണ്. സ്വകാര്യ ബസ്സുകൾ ചെയ്യുമ്പോൾ മാത്രം അത് വലിയൊരു കുറ്റമാണ് എന്ന് രീതിയിലാണ് ചിത്രീകരിക്കുന്നത്. ഓവർടേക്കിങ് ഒഴിവാക്കാനും വാഹനങ്ങൾ നിരനിരയായി പോകാനും റോഡിന് നടുവിൽ ഡിവൈഡറുകൾ വച്ചെങ്കിലും റോഡിന് വീതിയില്ലാത്തതും അനധികൃതപാർക്കിംഗ് മൂലവും ഡിവൈഡറുകൾ സ്ഥാപിക്കുന്നത് പ്രായോഗികമായി പരിഹാരമല്ല എന്ന് ബോധ്യം വന്നിട്ടുള്ളതുമാണ്. പോലീസും മോട്ടോർ വാഹന വകുപ്പും ഗ്രാമപഞ്ചായത്തും ഒത്തൊരുമയോടെ പ്രവർത്തിക്കാത്തതിനാൽ ആണ് സ്ഥിതിഗതികൾ ഇത്രയും വഷളാകുന്നത്.
കാലടിയിലൂടെ ഒരു പ്രാവശ്യം മാത്രം കടന്നു പോകുന്നവർക്ക് പോലും ഇവിടെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പ്രയാസങ്ങൾ അറിയാവുന്നവരാണ്. നിത്യവും 10 മുതൽ 12 തവണ പാലത്തിലൂടെ ട്രിപ്പുകൾ ഓടേണ്ടിവരുന്ന സ്വകാര്യ ബസ്സുകൾക്ക് സമയനിഷ്ട പാലിക്കാനോ ട്രിപ്പുകൾ പൂർണമായും ഓടുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്. അങ്കമാലി- പെരുമ്പാവൂർ റൂട്ടിൽ ഏറെ വർഷങ്ങൾക്കു മുമ്പ് അനുവദിച്ചിരിക്കുന്ന സമയക്രമം അപര്യാപ്തമാണെന്നിരിക്കെ ഗതാഗതക്കുരുക്ക് കൂടി ഉണ്ടാകുമ്പോൾ ഏറെ കഷ്ടപ്പെട്ടാണ് ജീവനക്കാർ നിർദിഷ്ട സമയത്ത് ട്രിപ്പുകൾ ഓടിയെത്തുന്നത്. ജീവനക്കാർക്ക് കൃത്യമായി കൂലി നൽകാൻ പോലും കഴിയാത്ത രീതിയിലേക്ക് ഇതുവഴി ഓടുന്ന നൂറിലധികം ബസ്സുകളുടെയും അവസ്ഥ മാറിക്കഴിഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ഏറെ മാനസിക സമ്മർദ്ദം ഉണ്ടാകുന്നതിനാൽ ഈ റൂട്ടിൽ തൊഴിലെടുക്കാൻ പോലും ഇപ്പോൾ ജീവനക്കാർ മടിക്കുകയാണ്.
ഗതാഗതക്കു രുക്കിനെതിരെ ട്രാഫിക് അഡൈ്വസറിയോഗം ചേരുമ്പോഴെല്ലാം വ്യക്തമായ നിർദ്ദേശങ്ങൾ അറിയിക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. 40 ടണ്ണിലേറെ ഭാരം വരുന്ന ചരക്ക് വാഹനങ്ങളെ ആലുവയിലൂടെ വഴി തിരിച്ചുവിടണമെന്നും മലയാറ്റൂർ – കോടനാട്, വല്ലംകടവ് പാലം വഴി കൂടുതൽ ദിശാബോർഡ് സ്ഥാപിച്ച് വിമാനത്താവളത്തിലേക്കും മറ്റുമുള്ള യാത്രക്കാർക്ക് സമാന്തരമായിട്ടുള്ള റോഡ് സംബന്ധിച്ച് കൂടുതൽ അറിയിപ്പ് നൽകി കാലടി ടൗണിലൂടെ വരുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ടൗണിലെയും പരിസരങ്ങളിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ യഥാസമയങ്ങളിൽ നൽകിയിട്ടുള്ളതാണ്.
ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ പോലീസിനെ സഹായിക്കാൻ 10 ട്രാഫിക് വാർഡന്മാരെ നിയോഗിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അതും പ്രാവർത്തികമായില്ല. സന്നദ്ധ സംഘടനകളുടെ സ്‌പോൺസർഷിപ്പിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക്ക് പോലീസ് വാർഡന്മാരെ നിയോഗിച്ചിരുന്നു എങ്കിലും പലരും പണം നൽകുന്നത് നിറുത്തലാക്കിയയോടെ അവരുടെ സേവനവും ഇല്ലാതാവുകയും കുരുക്ക് വർദ്ധിക്കാനും കാരണമായി. ട്രാഫിക് ബ്ലോക്കിന്റെ പ്രയാസങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്നതിനാൽ ബസ്സുടമസംഘടന ഇപ്പോഴും ട്രാഫിക് പോലീസ് വാർഡന് ശമ്പളം നൽകാനുള്ള തുക നൽകിക്കൊണ്ടിരിക്കുന്നുണ്ട്.
റോഡ് നിയമങ്ങൾ കർശനമായി എല്ലാ വരും പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ബസ് ഉടമകളുടെ നിലപാട്. എന്നാൽ റോഡിൽ തടസ്സങ്ങൾ ഇല്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കാതെ സ്വകാര്യബസ്സുകളെ മാത്രം തിരഞ്ഞുപിടിച്ച് ഭീമമായ പിഴ ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് എ.പി. ജിബി സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.



