അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ഈ മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചു.
സേവന-വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21-ന് ഡിമാൻഡ് നോട്ടീസ് നൽകുകയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടിക്കിട്ടിയാൽ മാത്രമേ തൊഴിലാളികളുടെ കൂലി കൂട്ടാനാകൂ എന്ന നിലപാടിലാണ് ബസ് ഉടമകൾ.
എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് ഒരു വർഷമെത്തിയിട്ടും തൊഴിലാളികളുടെ കൂലിവർധന നടപ്പാക്കാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.ജെ. വർഗീസ്, കെ.പി. പോളി, എം.എസ്. ദിലീപ്, പി.ജെ. ജോയി, മാത്യു തോമസ്, പോളി കളപ്പറമ്പൻ, പി.ടി. ഡേവിസ്, പി.ആർ. സജിർ, സി.എ. സാബു, എ.വി. സുധീഷ്, പി.എസ്. ഷിജു എന്നിവർ അറിയിച്ചു.



