
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരേ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജനാണ് അറിയിച്ചത്. ഹീനമായ നടപടിയാണ് തഹസിൽദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാകലക്‌ടർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചായിരുന്നു പവിത്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അസഭ്യം കലർന്ന രീതിയിലായിരുന്നു പരാമർശം. രഞ്ജിതയിക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പിന് താഴെയായിരുന്നു പവിത്രന്‍റെ അസഭ്യ പരാമർശം. ഇത് വലിയ വിവാദമായതോടെയാണ് നടപടിയെത്തിയത്.
അപകീർത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ പരാമർശമാണ് പവിത്രന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സസ്പെൻഷൻ ഓർഡറിൽ പറയുന്നു. മുൻപും സമാനമായ കുറ്റകൃത്യത്തിന് പവിത്രനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ് വിവാദമായതിനു പിന്നാലെ പവിത്രൻ കമന്‍റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നിട്ടും വിവാദം അവസാനിക്കാതെ വന്നതോടെയാണ് സർക്കാർ നടപടി.