മൂവാറ്റുപുഴ മാത്യു കുഴൽനാടൻ എംഎൽഎ യുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നവീട്ടിലെ മോഷണം, മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24) നെയാണ് കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മടത്തോത്തുപാറ ഭാഗത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും അരലക്ഷത്തോളം രൂപ വിലവരുന്ന വയറിംഗ് കേബിളുകൾ മുറിച്ച് കടന്നുകളയുകയായിരുന്നു.മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് പ്രതി. പകൽ മുഴുവൻ റൂമിൽ കിടന്നുറങ്ങി വൈകുന്നേരം പുറത്തിറങ്ങിയാണ് മോഷണം നടത്തി വന്നിരുന്നത്.
നിർമ്മാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ ഇരുപത്തിഅഞ്ചിലേറെ ക്യാമറകൾ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വളരെ വിദഗ്ധമായാണ് പ്രതി കേബിളുകൾ മുറിച്ചു മാറ്റിയിരിക്കുന്നത്. കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ മോഷ്ടിച്ചതിനും, മൂവാറ്റുപുഴയിലെ ബിഎസ്എൻഎൽ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും,
മറ്റൊരു മോഷണത്തിനും ജയിലിൽ കിടന്ന ഇയാൾ ഒന്നരമാസം മുമ്പാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും, ആർഭാട ജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷൻ എസ് ഐ മാരായ സി. ആർ.രഞ്ജു മോൾ, സിജു ജോസഫ് , പി.വി.എൽദോസ്, കെ കെ ബിജു, നിജു കെ ഭാസ്കർ, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒ നിയാസുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.



