ആലുവ: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തും 3 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 450ഓളം പോലീസുകാരെ വിന്യസിക്കും. മഫ്തിയിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിനു ഉണ്ടാകും. കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. അധിക പോലീസ് പട്രോൾ സംഘവും ഡ്യൂട്ടിക്കുണ്ടാകും. 25 ഓളം ഫയർ ഓഫീസർമാരെ അധികമായി നിയോഗിക്കും. സ്കൂ ബാ ഡൈവിംഗ് സംഘവും രണ്ട് ഡിങ്കി ബോട്ടുകളുമുണ്ടാകും. ഫയർഫോഴ്സിന് കീഴിൽ 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും ഉണ്ടാകും. ഫയർഫോഴ്സിന്റെ ഒരു വാഹനം മണപ്പുറം കേന്ദ്രീകരിച്ച് ഉണ്ടാകും.
എക്സൈസ് വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. പറവൂരിൽ നിന്ന് പുലർച്ചെ നാലുമണിക്ക് സർവീസ് ആരംഭിക്കും. മറ്റിടങ്ങളിൽ നിന്നും സർവീസ് ഉണ്ടാകും. തോട്ടയ്ക്കാട്ടുകരയിലും മഹാത്മാഗാന്ധി ടൗൺ ഹാളിന് സമീപവും കെഎസ്ആർടിസിക്ക് പ്രത്യേകത പാർക്കിംഗ് കേന്ദ്രമുണ്ടാകും.വാട്ടർ അതോറിറ്റി അധികമായി പബ്ലിക് ടാപ്പ് തയ്യാറാക്കും .ആലുവ ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ആംബുലൻസ് സൗകര്യവും ഉണ്ടാവും. ജില്ലാ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം ലൈഫ് ഗാർർഡുകളെ നിയോഗിക്കും.
കൊച്ചി മെട്രോ 11ന് രാത്രി 11 .15 നും 11. 30 നും തൃപ്പൂണിത്തുറയിൽ നിന്ന് അധിക സർവീസിൽ നടത്തും 12ന് രാവിലെ അഞ്ചര മുതൽ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും. പതിനൊന്നാം തീയതി മുതൽ മുതൽ 12 ഉച്ചവരെ 15 പേരടങ്ങുന്ന റെയിൽവേ പോലീസിന്റെ അധിക സേവനം ലഭിക്കും. മണപ്പുറത്തും പരിസരങ്ങളിലും ഫുഡ് സേഫ്റ്റി വിഭാഗം പ്രത്യേക പരിശോധന നടത്തും. വൈദ്യുതി മുടക്കം വരാതിരിക്കാനുള്ള സജ്ജീകരണം കെഎസ്ഇബി ഏർപ്പെടുത്തും.
റൂറൽ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ ആലുവ ശ്രീബാലഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ ബൈജു പൗലോസ് , വൈ.നിസാമുദീൻ, സി.ബിനു കുമാർ, ടി.ആർ ജിജു, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സുജാത ഉദയൻ, പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ, പിബ്ല്യുഡി ., റോഡ്സ് , ഫുഡ് സേഫ്റ്റി, ആലുവ മുനിസിപ്പൽ ഓഫീസിലെ ഹെൽത്ത് വിഭാഗം,ഇറിഗേഷൻ വിഭാഗം, കെഎസ്ഇബി, ഫയർ ആൻഡ് റെസ്ക്യൂ,,കെഎസ്ആർടിസി , വാട്ടർ അതോറിറ്റി, റെയിൽവേ,, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ടൂറിസം, ആലുവ ജില്ലാ ആശുപത്രി, എക്സൈസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ട്രാൻസ്പോർട്ട് വിഭാഗം, എസ്.ആർ.ടി.ഒ, കൊച്ചി മെട്രോ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആലുവ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, എന്നിവരും കൂടാതെ ദേവസ്വ പ്രതിനിധികൾ, ക്ഷേത്ര ഉപദേശക സമിതി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ, തുടങ്ങിയവരും മറ്റും പങ്കെടുത്തു.



