ആലുവ: ആലുവയിൽ രണ്ടു പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പൊലീസിൻ്റെ പിടിയിൽ . ആലുവയിലെ ബാറിനു സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് പരിക്കേറ്റത്. 5 ന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ് പി കെ.എസ് സുദർശൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയതിൽ സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും പിടികൂടുകയും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്.
ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ എസ് ഐ മാരായ ജോസി എം ജോൺസൺ, വി.അനൂപ്, എ എസ് ഐ മാരായ വർഗീസ്, മനാഫ്, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ , റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് എസ് എച്ച് ഒ അറിയിച്ചു.



