തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നല്‍കിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽ പല നിര്‍ണായക രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങള്‍ വീണ എഴുതിയ കുറിപ്പില്‍നിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.



