പെരുമ്പാവൂർ: അഞ്ച് വയസ്സുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശി നജീർ മിയ (55) നാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ച് ഉത്തരവായത്. 2025 ജനുവരി 17നാണ് കേസ്സിന് ആസ്പദമായ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.
അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കുറുപ്പുംപടി പോലീസ്, ഇൻസ്‌പെക്ടർ ആയിരുന്ന വി.എം കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. 5 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചുവർഷവും, ഏഴുവർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. തടവ് കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എ.സിന്ധു ഹാജരായി. എസ് ഐ മാരായ ജോർജ്, അബ്ദുൽ ജലീൽ, എ എസ് ഐമാരായ സാജിത, എ.ആർ ജയൻ, സിപിഒ മാരായ ശ്രീജിത്ത് രവി, രാജേഷ്, ആൻസി എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.



