തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു.
വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്.
പുലർച്ചെ 2:45ഓടെയാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മോഹനൻ മുന്നിൽപെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനയെ ഓടിക്കാനായി പന്തം കത്തിച്ച് ഇറങ്ങിയതിന് പിന്നാലെ ആന പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. മോഹനനെ തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ നാല് ദിവസമായി കാട്ടാന ഇറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും.വൈകിട്ട് ആറുമണിവരെ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.



