കാലടി: മധ്യവയസ്‌ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത അയ്യമ്പുഴ കാളാം പറമ്പൻ പോളി (57) യെ കോടതി റിമാന്റ് ചെയ്തു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയാണ് 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മഞ്ഞപ്ര കോതായി പാലത്തിന് സമീപം കുളിക്കടവിൽ നിൽക്കുകയായിരുന്ന ജോസ് കിലുക്കൻ എന്നയാളെ പോളി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
2018ൽ നടന്ന അതിർത്തി തർക്കത്തിനിടെ പിതാവിനെ ജോസ് അടിച്ചു കൊന്നതിലുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിൽ. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ ഡ്രൈവറായ ജോസ്, ജോലി കഴിഞ്ഞ് മകനു മൊത്ത് കുളിക്കാനായി കോതായി പാലത്തിനു താഴെയുള്ള കടവിൽ ഇറങ്ങിയപ്പോഴാണ് പോളി നിറയൊഴിച്ചത് ജോസും റോഡിൽ നിന്ന പോളിയുമായി സംസാരമുണ്ടായി. തുടർന്നാണു വെടിവച്ചത്.
ആദ്യ വെടിയേറ്റ ശേഷം ജോസ് തോടിന്റെ മറുകരയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കരയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പുറത്തും നെഞ്ചിലുമായി വെടിയേറ്റു തോട്ടിലേക്കു വീഴുകയായിരുന്നു. ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ഇയാളുടെ പേ രിലുള്ളലൈസൻസുള്ള തോക്കാണു വെടിവയ്ക്കാൻ ഉപയോഗിച്ചത്. പിതാവിന്റെ മരണത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായിരുന്ന പോളിയും ജോസും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്.
കൊല്ലപ്പെട്ട ജോസും പോളിയും അയൽവാസികളായിരുന്നു. പോളിയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ ജോസിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പോളിയുടെ കുടുംബം അപ്പീൽ പോയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിൽ. ആദ്യ കൊലപാതകത്തിനു ശേഷം ജോസും കുടുംബവും മഞ്ഞപ്ര വടക്കുംഭാ ഗത്തേക്കു താമസം മാറ്റിയിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച ഡബിൾ ബാരൽ ഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ സംഭവസ്ഥലം സന്ദർശിച്ചു.



