തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം.
കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ കേസില്‍ നിന്ന് പൂര്‍ണ്ണമായി കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത് എല്‍ദോസ് കുന്നപ്പിള്ളിക്കും കോണ്‍ഗ്രസ് ക്യാമ്പിനും വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍, നിയമപരമായി പൂര്‍ണ്ണ വിജയം നേടിയെങ്കിലും രാഷ്ട്രീയമായി എല്‍ദോസ് കുന്നപ്പിള്ളിക്ക് ഈ കേസ് വരുത്തിവെച്ച നഷ്ടം നികത്താനാകാത്തതാണ്.
കേസില്‍ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് വരുമ്പോഴേക്കും എല്‍ദോസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു അവസരം കൈവിട്ടുപോയിരുന്നു. ബലാത്സംഗക്കേസിലെ പ്രതിപ്പട്ടികയും ജാമ്യവ്യവസ്ഥകളുടെ കടുംപിടുത്തവും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ദോസിന് തന്റെ സിറ്റിങ് സീറ്റായ പെരുമ്പാവൂരില്‍ മത്സരിക്കാനുള്ള അവസരം പൂര്‍ണ്ണമായും നഷ്ടമായത്. കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വരികയായിരുന്നു.
കേസില്‍ ഇപ്പോള്‍ വിജയിച്ചെങ്കിലും, ജനപ്രതിനിധിയായി വീണ്ടും നിയമസഭയില്‍ എത്താനുള്ള സുവര്‍ണ്ണാവസരമാണ് എല്‍ദോസിന് ഈ ഒരൊറ്റ കേസ് മൂലം നഷ്ടമായത്. അതുകൊണ്ടുതന്നെ, കോടതി വിധിയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞിട്ടും ഈ നിയമപോരാട്ടത്തില്‍ ഒടുവില്‍ രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടി വന്നത് എല്‍ദോസ് കുന്നപ്പിള്ളിക്ക് മാത്രമാണ്.



