കാലടി: കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്യാസ് ലഭ്യത കുറയുന്നതിനെ തുടർന്ന് ചില ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിത്തുടങ്ങി. പെരുമ്പാവൂർ റൂട്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ സന്തോഷ് ചൊവ്വാഴ്ച മുതൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
പല ഹോട്ടലുകളിലും മെനുവിലെ വിഭവങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെ ചില സ്ഥാപനങ്ങൾ സമീപത്തെ വീടുകളിലെ പറമ്പുകളിൽ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുകയാണ്. പ്രധാന വിഭവങ്ങൾ ഒഴിവാക്കി പരിമിതമായ രീതിയിൽ മാത്രമാണ് കച്ചവടം തുടരുന്നത്. ചെറുകിട ഹോട്ടലുകൾ വീടുകളിൽ പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്ന് വിതരണം ചെയ്യുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്.
ഗ്യാസ് ക്ഷാമം കൂടുതൽ രൂക്ഷമായാൽ ഹോട്ടലുകൾ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ അത്യാവശ്യ വിഭവങ്ങൾ മാത്രം തയ്യാറാക്കുന്നതിനാൽ പല ഹോട്ടലുകളും നേരത്തെ അടയ്ക്കുന്ന സ്ഥിതിയാണ്.
രാജ്യത്താകമാനം നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധിയാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് വിലയിരുത്തുന്നു. ഇറാൻ-ഇസ്രയേൽ-യു.എസ്. സംഘർഷം മൂലം പാചകവാതക വില വർധിക്കുകയും വിതരണം കുറയുകയും ചെയ്തതാണ് പ്രധാന കാരണം.
വിറകുപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും ബിരിയാണി, ചോറ് പോലുള്ള അടിസ്ഥാന വിഭവങ്ങൾ മാത്രമേ തയ്യാറാക്കാൻ കഴിയുന്നുള്ളൂ. ചൈനീസ് വിഭവങ്ങൾ പോലുള്ള ലൈവ് കുക്കിംഗ് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പ്രായോഗികമല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിലവിൽ ഓർഡർ ചെയ്യുന്ന സിലിണ്ടറുകളുടെ പകുതിയോളം മാത്രമാണ് ലഭിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ സിലിണ്ടർ ലഭ്യത കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് അവർ ആശങ്കപ്പെടുന്നു.



