
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എം.ഡി.എം.എയും മൂന്നു കിലോഗ്രാം കഞ്ചാവും പിടികൂടി. അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, 3 കിലോ കഞ്ചാവും ആയി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, അങ്കമാലി ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബംഗലൂരുവിൽ നിന്നാണ് രണ്ടു പേരും മയക്കുമരുന്ന് കൊണ്ടുവന്നത്. ദീർഘദൂര ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന രാസ ലഹരിയാണ് അങ്കമാലിയിൽ വാഹനം തടഞ്ഞുള്ള പരിശോധനയിൽ പിടികൂടിയത്. ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സിറ്റി ഭാഗത്തേക്ക് വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു. ആലുവയിൽ റയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർമാരായ എം.എം മഞ്ജു ദാസ്, എ.രമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.