ആലുവ: പട്ടണത്തിൽ കഴിഞ്ഞ ദിവസം നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പോലീസ് പിടിയിൽ. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡി.വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ആലുവ പട്ടണത്തിലും പരിസരത്തിലും പോലീസ് രാത്രികാല പരിശോധന നടത്തിയത്. നാല് സംഘങ്ങളായിട്ടായിരുന്നു പരിശോധന.
ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നടത്തറ വെള്ളറ അക്ഷയ് (21) നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വധശ്രമ കേസുകൾ ഉൾപ്പെടെ 16 ഓളം കേസിലെ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്നു അക്ഷയ് . ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പോലീസിന് കൈമാറി. റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറിൽ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത് അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ചോട്ടുകുമാറിനെ വനം വകുപ്പിന് കൈമാറി.
കെ എസ് ആർ ടി സി ബസ്റ്റാൻഡിനകത്ത് കഞ്ചാവ് വലിച്ചവരും പോലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ സി ഐ പി എം ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, വി ആർ വിഷ്ണു, കെ കെ സജീഷ്, അനൂപ് എന്നിവർ ഉൾപ്പെടുന്ന പോലീസ് ടീം നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വനിതാ പോലീസ് ഉൾപ്പെടെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വൈകിട്ട് 7 മണിയോടെ ആരംഭിച്ച് അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. മാർക്കറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ഇടവഴികൾ കെഎസ്ആർടിസി ബസ്റ്റാൻഡ്,ഓവർ ബ്രിഡ്ജ്, മെട്രോ സ്റ്റേഷൻ, മാർക്കറ്റ് പരിസരം, ബാങ്ക് ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി .
വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡി വൈ എസ് പി ബൈജു പൗലോസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധരുടെയും മറ്റും താവളമായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുവെട്ടി തെളിക്കാൻ റെയിൽവേ അധികൃതർക്കും മുൻസിപ്പൽ അധികൃതർക്കും പോലീസ് കത്ത് നൽകിയിട്ടുണ്ട്.



