അത്താണി: വിമാനം താഴ്ന്ന് പറന്നിറങ്ങുതിനിടെ അത്താണി കേരളഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമൻ്റെ വീടിൻ്റെ മേൽക്കൂര തകർന്ന് ഓടുകൾ പറന്ന് വീടിനകത്തും, പുറത്തും വീണു. ഓടിൻ്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരുക്ക് പറ്റി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം.
സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തിൽ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തിൽ വീടിൻ്റെ മേൽക്കൂര അടക്കം കിലുങ്ങി ഓടുകൾ പറന്ന് വീഴുകയായിരുന്നു.100 ഓളം ഓടുകൾ നിലംപൊത്തി. അപകടത്തെത്തുടർന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിൻ്റെ ചീള് സൈമൻ്റെ ദേഹത്ത് പതിച്ചത്.
അപകടത്തിൽ വീടിൻ്റെ ഭിത്തികൾക്കും ചിലയിടങ്ങളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സമീപത്തെ മറ്റ് ചില വീടുകൾക്കും ഇത്തരത്തിൽ കേടുകൾ സംഭവിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നെത്തിയ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻ്റ് ചെയ്യാൻ താഴ്ന്നതോടെയായിരുന്നുവത്രെ ദുരന്തം വിമാനത്താവളത്തിൽ നിന്ന് ജംബോ അടക്കം വിമാനങ്ങൾ ഉയരുമ്പോഴും, ഇറങ്ങുമ്പോഴും പലപ്പോഴും കാറ്റിൻ്റെ അതിശക്തമായ പ്രകമ്പനത്തിൽ വീടുകൾ കുലുങ്ങുന്നതും, മുകളിലെ ഓടുകളും, ഷീറ്റുകളും പറന്ന് വീഴുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
വിമാനങ്ങൾ പറന്നുയരുകയും, ഇറങ്ങുകയും ചെയ്യുന്ന ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ. കിടപ്പാടം തകർന്നതോടെ ദുരിതത്തിലായ സൈമൺ പഞ്ചായത്ത് അധികൃതർക്കും, നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.



