മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇൻ്റലിജൻസ് യൂണിറ്റും കസ്റ്റംസും ഇവരെ തടഞ്ഞു. തുടർന്ന് യുവതിയുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധയിൽ പച്ച നിറത്തിലുള്ള പദാർത്ഥം 12 പാക്കറ്റുകളിലായി കണ്ടെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ എൻഡിപിഎസ് കിറ്റ് ഉപയോഗിച്ചു നടത്തിയ രാസപരിശോധനയിലാണ് ഹൈഡ്രോഫോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
11.82 കോടി രൂപ വില വരുന്ന മയക്കമരുന്നാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. ചോദ്യംചെയ്യലിനിടെ അജ്ഞാതനായ യാത്രക്കാരനാണ് മയക്കമരുന്ന് അടങ്ങിയ ബാഗ് നൽകിയതെന്നും പിന്നീട് ഇയാളെ കാണാതായെന്നും ഹർഷ സണ്ണി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇത് വിശ്വസിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. മയക്കുമരുന്ന് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ചു വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 2025ലെ മിസിസ് കേരള മത്സരാർത്ഥിയായിരുന്നു ഹർഷ സണ്ണി.



