തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം.
രൂക്ഷവിമർശനമാണ് പൊലീസ് മർദ്ദനങ്ങളിൽ വി ഡി സതീശൻ സഭയില്‍ ഉന്നയിച്ചത്. പേരൂർക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കക്കൂസിലെ വെള്ളം കുടിക്കാൻ ദളിത് യുവതിയോട് പറഞ്ഞ നാണംകെട്ട പൊലീസ് ആണിവിടെ ഉള്ളത്. അന്തിക്കാട് തോർത്തിൽ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവൻ ആക്ഷൻ ഹീറോ ബിജുവാണോ? ഡിവൈഎഫ്ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാരെയാണ് ഭരണപക്ഷം ന്യായീകരിച്ചത്. ടി.പി വധക്കേസ് പ്രതികൾക്ക് വരെ പൊലീസ് മദ്യം വാങ്ങിച്ചു കൊടുത്തു. തുടർന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.



