
തൊടുപുഴ: ക്ഷേമ പെൻഷൻ കുടിശിക മാസങ്ങളോളം ലഭിക്കാത്തതിനെ തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന് വാർത്തകളിൽ ഇടംപിടിച്ച അടിമാലി ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്‍റ് പി.പി. സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.
ക്ഷേമ പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി 2023 നവംബറിൽ അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ സമരത്തിലൂടെയാണ് മറിയക്കുട്ടി ശ്രദ്ധയാകർഷിച്ചത്. അന്ന് മറിയക്കുട്ടിക്കെതിരേ സിപിഎം രംഗത്തെത്തിയിരുന്നു. കെപിസിസി മറിയക്കുട്ടിക്കു വീടു വച്ച് നൽകുകയും ചെയ്തിരുന്നു.