മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി നാശനഷ്ടം വരുത്തി. നമ്പ്രമ്പാടൻ ജിസ്‌മോന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തു. കുടാതെ വാഴ മുതലായ കൃഷികളും നശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പത്തോളം ആനകളാണ് ഉണ്ടായത്. തുടർന്ന് നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനകൂട്ടത്തെ വനത്തിലേക്ക് കയറ്റിവിട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണ്. രണ്ടാഴ്ച്ച മുൻപ് ഇല്ലിത്തോട്ടിൽ വാട്ടർ ടാങ്ക് റോഡിലെ വീട് കാട്ടാന ആക്രമിച്ചുതകർത്തിരുന്നു. ദമ്പതിമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി 11.30- ഓടെയായിരുന്നു സംഭവം. പുലയരുകുടിവീട്ടിൽ ശശീന്ദ്രന്റെ വീടാണ് അക്രമിച്ചത്.ആ ശബ്ദംകേട്ട് ശശീന്ദ്രനും ഭാര്യ ബിജിയും വീടിനു പുറത്തിറങ്ങി നോക്കി. അപ്പോഴേക്കും ഒരു ആന ഇവരുടെ അടുത്തേക്ക് പാഞ്ഞടുത്തു.ഇരുവരും വീട്ടിലേക്ക് കയറിയതും ആന വീടിന്റെ ഭിത്തിയിൽ ആഞ്ഞുകുത്തി. വീടിന്റെ കട്ടിള ശശിയുടെ കാലിലേക്ക് വീണു. ബിജിയുടെ ശരീരത്തിലേക്ക് മരക്കഷണവും കല്ലും വീണു. ഏറെ പണിപ്പെട്ടാണ് അന്ന് ഈ ഭാഗത്തുനിന്നും കാട്ടാനയെ തുരത്തിയത്.
തേക്കുംതോട്ടം ഭാഗത്ത് ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെ കാട്ടാനകൾ വന്നു നാശനഷ്ടം ഉണ്ടാക്കി. കണ്ണമ്പുഴ അലക്‌സിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്തു കടന്ന് കാർപോർച്ചിനു സമീപമുണ്ടായിരുന്ന പൂച്ചട്ടികൾ ആനകൾ തകർത്തു. പറമ്പിലെ പല കൃഷികളും നശിപ്പിച്ചു. പുന്നലം സുനീഷിന്റെ വീടിന്റെ ഗേറ്റ് തകർത്തു. പരിസരവാസികൾ എഴുന്നേറ്റ് ടോർച്ചടിച്ച് ഒച്ച വച്ചപ്പോൾ കാട്ടാന സംഘം തിരികെപ്പോയി. 3 കാട്ടാനകളെ നാട്ടുകാർ കണ്ടു. കൂടുതൽ ആനകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇവിടെ റോഡിന്റെ ഒരു ഭാഗത്ത് തേക്കുംതോട്ടവും മറുഭാഗത്ത് ജനങ്ങൾ തിങ്ങിത്താമസിക്കുന്ന മേഖലയുമാണ്. കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷൻ സമീപത്താണ്.
നേരത്തെ കാട്ടാന കൂട്ടം സമീപത്തെ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്രത്തിന്റെ മതിൽ തകർത്ത് അകത്തു കയറി ക്ഷേത്ര മുറ്റത്ത് വിവിധ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. പിന്നീട് ആറാട്ടുകടവ് ഭാഗത്തെത്തി സമീപത്തെ പറമ്പുകളിലെ കൃഷി നശിപ്പിച്ചു. അവിടെ നിന്നു ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം കയറുന്നത് ഇതാദ്യമാണ്. കാട്ടാനശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്നു നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നു പഞ്ചായത്തുമായി സഹകരിച്ച് വനാതിർത്തിയിൽ ട്രഞ്ച് നിർമിക്കാമെന്ന് എസിഎഫ് ഉറപ്പ് നൽകി. റോഡരികിലെ അടിക്കാടുകൾ ഉടനെ വെട്ടിമാറ്റും. വനം വകുപ്പ് വാച്ചർമാരുടെ പട്രോളിങ് ശക്തമാക്കും.

കാട്ടാനശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു
കാട്ടാനകളുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നും എസിഎഫ് ഉറപ്പ് നൽകി. ഇതേത്തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു. ഇല്ലിത്തോട് ഭാഗത്ത് ട്രഞ്ച് കുഴിച്ചിടത്ത് കാട്ടാനശല്യം കുറഞ്ഞുവെന്നും ഫെൻസിങ് ഫലപ്രദമല്ലെന്നും നാട്ടുകാർ പറഞ്ഞു. വാച്ചർമാരുടെ പട്രോളിങ് നാമമാത്രമാണെന്നു മാത്രമല്ല കാട്ടാനകൾ ഇറങ്ങിയ കാര്യം അറിയിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നു പോലുമില്ല. നേരത്തെ കാട്ടാനകളുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. വിവിധ സർക്കാർ വകുപ്പുകൾ പരസ്പരം പഴി ചാരി രക്ഷപ്പെടുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.



