കാലടി : ജാതീയമായി പരസ്യമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി കൈയടറ്റം ചെയ്തുവെന്നും കാണിച്ച് ഹരിതകർമ സേനാംഗങ്ങൾ കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിക്കും പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടനും എതിരെ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടിക ഗോത്രവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 27-ന് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത ഹരിതകർമ സേനയുടെ യോഗത്തിലാണ് പരാതിക്കടിസ്ഥാനമായ പ്രശ്നങ്ങൾ ഉണ്ടായത്. കുറച്ചുദിവസത്തേക്ക് മാലിന്യ ശേഖരണം ഉണ്ടാകില്ലെന്നും പഞ്ചായത്തിന്റെ്‌റെ വികസനരേഖ വീടുകൾതോറും എത്തിക്കണമെന്നും ആവശ്യപ്പെട്ടത് ഒരു വിഭാഗം തൊഴിലാളികൾ നിരാകരിച്ചതോടെ വാക്കേറ്റമായി. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും ജാതീയമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് ഹരിതകർമസേനാംഗങ്ങളുടെ പരാതി. സംഭവത്തേത്തുടർന്ന്, ഒരംഗത്തെ പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തു. ഹരിതകർമ സേനാംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി ഓഫീസിൽ എത്തിയതോടെ സസ്‌പെൻഷൻ പിൻവലിച്ചു.
ഹരിതകർമസേനാ പ്രവർത്തകർ തന്നോട് അപമര്യാദയായി പെരുമാറി എന്നുകാണിച്ച് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. പരാതിയിൽ രണ്ട് ഹരിതകർമസേനാംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, ഹരിതകർമസേനാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത പരാതിയിൽ നടപടിയെടുക്കുകയും ചെയ്തില്ല. തുടർന്ന്, പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് ഡ്രൈവർക്കുമെതിരേ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹരിതകർമ സേനാംഗങ്ങൾ കാലടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി, സംസ്ഥാന തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, എറണാകുളം ജില്ലാ ജോ.ഡയറക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
ഹരിത കർമ്മ സേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്ന പ്രസ്താവന വസ്തുതാ വിരുദ്ധം; ഷൈജൻ തോട്ടപ്പിള്ളി
കാലടി: ഹരിത കർമ്മ സേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്ന പ്രസ്താവന വസ്തുതാ വിരുദ്ധണെന്ന് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും, കയ്യേറ്റം ചെയ്തതായും പറഞ്ഞ് പഞ്ചായത്തിന് മുൻപിൽ നടത്തിയ സമരം അപലപനീയമാണ്. ഇതു സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതവും, ഗൂഢലക്ഷ്യത്തോടുകൂടിയുള്ളതുമാണ്. ഗ്രാമപഞ്ചായ ത്തിൻ്റെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ വികസനരേഖ വീടുകൾ തോറും വിതരണം ചെയ്യാനുള്ള നിർദ്ദേശം നൽകാൻ 27 ന് രാവിലെ ഇവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. 27 പേർ പങ്കെടുത്ത യോഗത്തിൽ ചിലർ അസൗകര്യം അറിയിച്ചു. രണ്ട് പേർ ഇത് യു.ഡി.എഫിൻ്റെ വികസനമാണെന്നും അത് ഞങ്ങളുടെ തലയിൽ കെട്ടിവക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ബുദ്ധിമുട്ടുള്ളവർ കൊടുക്കണ്ടയെന്നും, മറ്റുള്ളവർ കൊടുക്കാനും ആവശ്യപ്പെട്ട് യോഗം പിരിച്ച് വിട്ട് ഞാൻ പ്രസിഡൻ്റിൻ്റെ ഓഫീസിലേക്ക് പോന്നു.
അല്പം കഴിഞ്ഞ് മുകളിൽ വലിയ ബഹളം കേട്ട് തിരിച്ച് ചെന്നപ്പോ ഇതിലൊരാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്ഥാനത്തിന് അപമാനം വരുത്തുന്ന രീതിയിൽ സംസാരിച്ചു. മറ്റൊരാൾ അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ബഹളം വക്കാതെ പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഞാൻ വീണ്ടും താഴേക്ക് പോന്നു. വീണ്ടും പ്രസിഡൻ്റിനെതിരെഇവരിൽ നിന്നും ആക്ഷേപ സ്വരങ്ങൾ ഉയർന്നതിനെ തുടർന്ന് അംഗങ്ങളായ രണ്ട് പേരോട് ഇത് സംബന്ധിച്ച് വിശദീകരണ മാരായാൻ ഹരിത കർമ്മസേനയുടെ ചാർജുള്ള അസിസ്റ്റൻ്റ് സെക്രട്ടറിയോടാവശ്യപ്പെട്ടു. ഇതിന് നൽകിയ മറുപടിയിൽ കൂടുതൽ ആക്ഷേപങ്ങൾ എഴുതി ചേർക്കുകയും ജാതി അധിക്ഷേപം നടത്തിയെന്ന രീതിയിൽ എഴുതി വക്കുകയും ചെയ്തതോടെ കഴിഞ്ഞ ഒന്നാം തിയതി വീണ്ടും യോഗം വിളിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ ഈ മറുപടി വായിച്ചപ്പോൾ ഈ രണ്ട് പേരൊഴികെ ബാക്കി പങ്കെടുത്ത എല്ലാവരും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുകയും സെക്രട്ടറി ഒരുരുത്തരെയും കേട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇവർ രണ്ടു പേരും ഇതിൽ ഉറച്ചുനിന്നതോടെ യാതൊരു നിവർത്തിയുമില്ലാതെ ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. യാഥാർത്ഥ്യം ഇതായിരിക്കെ ചിലർ ഇതിന് പിന്നിൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ്. കാലടിയുടെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങളുമായി മൂന്നോട്ട് നീങ്ങുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെയും ഭരണസമിതിയെയും അവഹേളിക്കാനുള്ള നീക്കമാണ് നടത്തുന്നത്.



