
കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്.
പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് ബസ് സർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. പാലത്തിൽ കുഴികൾ രൂപപ്പെടുമ്പോൾ ശാശ്വതമായി പരിഹാരം കാണാതെ താൽക്കാലികമായി അടക്കുകയാണ് അധികൃതർ ചെയ്യുന്നത്.
പാലത്തിലെ കുഴികൾ മൂലം കഴിഞ്ഞ ഒരാഴ്ച്ചയായി കാലടിയിൽ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി വരെ ഗതാഗതക്കുരുക്കിൽ പെട്ടു. സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ച് പാലത്തിലെ കുഴികൾ നിരപ്പാക്കിയിരുന്നു. അത് താത്ക്കാലികമായി ഗതാഗത കുരുക്കിന് ആശ്വാസ മായി.
ഏത്രയും പെട്ടെന്ന് ആധുനിക നിലവാരത്തിൽ കാലടി പാലത്തിലെ കുഴികൾ അടച്ചില്ലെങ്കിൽ കാലടി പെരുമ്പാവൂർ റൂട്ടുകളിലെ ബസുകൾ പൂർണമായും സർവീസ് നിർത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ ഡേവീസും, പ്രസിഡന്റ് എ.പി ജിബിയും, പിബിഒഒ പ്രസിന്റ് ജെർമിയാസ് വിക്റ്ററും, സംയുക്ത തൊഴിലാളി നേതാക്കളും പറഞ്ഞു.