
കാലടി: അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ മലയാറ്റൂർ സ്വദേശിനി ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ആവസാന പരീക്ഷയുടെ തലേ ദിവസമാണ് അച്ചൻ ഗംഗയും, സഹോദരൻ ധാർമിക്കും പെരിയാറിൽ മുങ്ങി മരിക്കുന്നത്. മരണ വിവരം ശ്രീദുർഗയെ അറിയിച്ചിരുന്നില്ല. അച്ചനും സഹോദരനും ആശുപത്രിലാണെന്നാണ് പറഞ്ഞിരുന്നത്. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നതും ശ്രീദുർഗയെ മരണ വിവരം അറിയിക്കുന്നതും. മലയാറ്റൂർ സെന്റ്. തോമസ് ഹൈസ്‌കൂളിലാണ് ശ്രീദുർഗ പഠിക്കുന്നത്. അച്ചന്റെ പ്രതീക്ഷ മകളിലായിരുന്നു. ശ്രീദുർഗയുടെ വിജയം അറിഞ്ഞ് അധ്യാപകരും, നാട്ടുകാരും ശ്രീദുർഗയുടെ വീട്ടിലെത്തിയിരുന്നു.
പെരിയാർ വൈശ്യൻ കുടി കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഗംഗയും (51), 5 വയസ്സുള്ള മകൻ ധാർമിക്കും. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയായിരുന്നു ധാർമിക്