കാലടി: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന അങ്കമാലിയിലും കാലടിയിലും അടിയന്തിരമായി ബൈപ്പാസ് നിർമ്മിക്കണമെന്ന് സിപിഐ അങ്കമാലി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നാഷണൽ ഹൈവേയും എം സി റോഡും സംഗമിക്കുന്ന അങ്കമാലി രാത്രികാലങ്ങളിൽ പോലും ഗതാഗതക്കുരുക്കിലാണ്. ആളുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന കാലടിയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നുണ്ടെങ്കിലും കാലടി ടൗണിലെ റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാൽ പുതിയ പാലം ഗതാഗത കുരുക്കിന്
പരിഹാരമാകില്ല.അങ്കമാലിയിലും കാലടിയിലും ബൈപ്പാസ് നിർമ്മിച്ചാൽ മാത്രമേ ഇരു സ്ഥലത്തെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നും അതിനാൽ അടിയന്തരമായി സർക്കാർ ഇതിൽ ഇടപെടണമെന്നും മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ക്രിയാത്മകമായി ഇടപെടണമെന്നും വന്യമൃഗ സംരക്ഷണ നിയമം കേന്ദ്ര നിയമമാകയാൽ വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ട്.മലയാറ്റൂർ മേഖലയിൽ വീടുകളിലേക്ക് ആനക്കൂട്ടം എത്തുന്ന സാഹചര്യത്തിൽ പ്രദേശത്ത് ട്രഞ്ചുകൾ നിർമ്മിക്കണമെന്നും, വന്യമൃഗ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം 25 ലക്ഷമായി വർദ്ധിപ്പിയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മലയാറ്റൂർ നീലീശ്വരത്ത് നടന്ന സി പി ഐ നിയോജക മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. അഷറഫ്, കമല സദാനന്ദൻ , ജില്ല സെക്രട്ടറി കെ.എം. ദിനകരൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ. അരുൺ,റ്റി. രഘുവരൻ , പി.കെ.രാജേഷ്, ശാരദ മോഹൻ ,ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ എം എം ജോർജ്, കെ.എൻ.സുഗതൻ , കെ.എ. നവാസ്, രാജേഷ് കാവുങ്കൽ, താര ദിലീപ്, ഡിവിൻ ദിനകരൻ,മണ്ഡലം സെക്രട്ടറി എം.മുകേഷ്,അസി.സെക്രട്ടറി എം.എസ്.ചന്ദ്രബോസ്, സെക്രട്ടറിയേറ്റംഗങ്ങളായ ഈ.ടി. പൗലോസ് എം.എം. പരമേശ്വരൻ, സി.കെ.ബിജു, സീലിയ വിന്നി ,.ടി.ഡി. വിശ്വനാഥൻ, ജന:കൺവീനർ ജോസഫ് ചിറയത്ത്, ജോബി വി എ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറിയായി എം. മുകേഷിനെ തിരഞ്ഞെടുത്തു.



