
തൃശൂർ: ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശേരി വയലാത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷനു വേണ്ടി വെള്ളിയാഴ്ച രാവിലെയോടെയാണ് സിനീഷിന് അനസ്തേഷ‍്യ നൽകിയിരുന്നത്.
എന്നാൽ അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടായതിനെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ഇയാളെ സെന്‍റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും രോഗി മരിക്കുകയുമായിരുന്നു.
വ‍്യാഴാഴ്ചയോടെയായിരുന്നു സിനീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമെ മരണകാരണം വ‍്യക്തമാവുകയുള്ളൂ.