അങ്കമാലി: അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു. 18 നും 30 നും ഇടയില്‍ പ്രായമുളള യുവാവിന്റെതാണ് മൃതദേഹം. ഏകദേശം 162 സെന്റീമീറ്ററാണ് പൊക്കം എന്ന് കണക്കാക്കുന്നു. ശരീരത്തിലെ എല്ലുകള്‍ക്ക് പൊട്ടലുകള്‍ സംഭവിച്ചിട്ടില്ല. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വൈകീട്ട് നാല് മണിയോടെ പാറമടയില്‍ ചൂണ്ടയിടാന്‍ എത്തിയ രണ്ടുപേരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗം മീനുകള്‍ കൊത്തി വേര്‍പെടുത്തിയതാകാമെന്നും ഇങ്ങനെയായിരിക്കാം മൃതദേഹം വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നത് എന്നുമാണ് പ്രാഥമിക നിഗമനം.
70 മീറ്ററിലധികം ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റര്‍ അകലെ വരെ മാത്രമെ വാഹനങ്ങള്‍ എത്തുകയുള്ളൂ. പാറമടയുടെ സമീപ പ്രദേശങ്ങള്‍ കാടുപിടിച്ച് കിടക്കുന്നതും ആള്‍ സഞ്ചാരമില്ലാത്ത പ്രദേശവുമാണ്. മിസ്സിങ് കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.



