
ആലുവ: ആലുവ എടത്തലയിൽ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജിൽ നിന്നും 60 ഗ്രാം ‘എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മാഞ്ഞാലി വയൽക്കര തുമ്പാരത്ത് വീട്ടിൽ ഷാറൂഖ് സലിം (28), മണ്ണാർക്കാട് കല്ലമല വട്ടപ്പിള്ളിൽ ഡോണ പോൾ (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കൊച്ചിയിൽ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. വിൽപ്പനയായിരുന്നു ലക്ഷ്യം. മുറിയിൽ ബാഗിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇവറിൽ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനിൽ, എടത്തല എസ്.ഐ അരുൺദേവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.