പെരുമ്പാവൂർ: ആലുവ സബ് ജയിലിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട പ്രതി ആധാർ കാർഡ് തിരികെ വാങ്ങാനായി പൊലീസ് സ്റ്റേഷനിൽ എത്തി. അസം സ്വദേശിയായ മധുർജ്യ സോനേവാൽ ആണ് തന്നെ കസ്റ്റഡിയിൽ എടുത്ത സമയത്ത് പൊലീസ് വാങ്ങി വെച്ച ആധാർ കാർഡ് ആവശ്യപ്പെട്ട് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ സ്റ്റേഷനിൽ എത്തിയ പ്രതിക്ക്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയം പെട്ടെന്നുണ്ടായി. വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനിൽക്കാതെ ഇയാൾ അവിടെ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നു.
തിങ്കളാഴ്ച്ചയാണ് മധുർജ്യ സോനേവാൽ ആലുവ സബ് ജയിലിൽ നിന്നും തടവ് ചാടിയത്. ഇയാൾക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആരെയും അമ്പരപ്പിച്ചുകൊണ്ട് പ്രതി തികച്ചും അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾക്കായുള്ള അന്വേഷണം പൊലീസ് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.



