തിരുവനന്തപുരം:∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിനു കൈമാറിയത്. അജിത് കുമാര്‍ നല്‍കിയ വിശദീകരണം അടക്കമായിരുന്നു റിപ്പോർട്ട്. കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്നു പറയുന്ന സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നും വയനാട്ടില്‍ ആയിരുന്നുവെന്നുമാണ് അജിത് കുമാര്‍ വിശദീകരിച്ചിരുന്നത്.
തുടര്‍ന്ന്, ആഭ്യന്തര സെക്രട്ടറി വഴി റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സസ്‌പെഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടന്നത്.
കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്നാണ് ആക്ഷേപം. വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ അന്നു വയനാട്ടില്‍ ആയിരുന്നു. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കിയത്. ഡിവൈഎസ്പിയെയും എസ്ഐഎയും ഓഫിസില്‍ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എഡിജിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു.



