യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേൺ കേരള ഇക്കോണമിക് കോറിഡോർ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി വകയിരുത്തി. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
ഉന്നതവിദ്യാഭ്യാസമമേഖലയിൽ ബജറ്റിൽ സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു. വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ മുൻ സർക്കാരിൻറെ വഴിയെ യുഡിഎഫും. ബില്ലിൽ കാലോചിതമായ മാറ്റം വരുത്തുമെന്നാണ് ബജറ്റിൽ പ്രഖ്യാപനം. സ്വകാര്യ സർവകലാശാല ബില്ലിൽ മാറ്റം വരുത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇരുപത് കോടി രൂപ അനുവദിക്കുമെന്നും വി ഡി സതീശൻ.മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപ അനുവദിച്ചു.കേരളത്തെ സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു.



