തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് വധശ്രമക്കേസിൽ പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. പിന്നാലെ ഒളിവിലായിരുന്നു സുഗതൻ. ഹൈക്കോടതിയിൽ സുഗതൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്.
പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുണ്ടായി. നാടകീയ രംഗങ്ങളാണ് അറസ്റ്റിനിടെ പ്രദേശത്ത് ഉണ്ടായത്.
സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്.ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്‌സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു.



