കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല രജിസട്രാർ ഡോ. മോത്തി ജോർജ് രജിസ്ട്രാർ സ്ഥാനം രാജിവച്ച് വൈസ് ചാൻസലർ ഡോ: സിസാ തോമസിന് കത്ത് നൽകി. പുതിയ യുഡിഎഫ് സർക്കാർ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് രാജി. സിന്റിക്കേറ്റിന്റെ പല വിവാദ തീരുമാനങ്ങളിൽ രജിസ്ട്രാർ കൂട്ട് നിന്നിരുന്നു എന്ന ആരോപണം ഉയർന്ന് വന്നിരുന്നു.
അമ്പലപ്പുഴ ഗവൺമെന്റ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഡോ. മോത്തി ജോർജ്ജ്. ഇതേ കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരിക്കെയായിരുന്നു സംസ്‌കൃത സർവ്വകലാശാലയിൽ രജിസ്ട്രാറായി എൽഡിഎഫ് സർക്കാർ നിയമിക്കുന്നത്.
ഇതിനിടയിൽ ഡോ: സിസാ തോമസുമായി റോജി എം ജോൺ എം എൽ എ കൂടിക്കാഴ്ച്ച നടത്തി. രാവിലെ പത്ത് മണിയോടെയാണ് റോജി സർവ്വകലാശാലയിൽ എത്തിയത്. സിസാ തോമസ് വിസിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് റോജി സിസാ തോമസിനെ കാണാൻ എത്തുന്നത്. കെ.ബി സാബു, പി.ജെ ജോയി എന്നിവരും റോജിക്കൊപ്പം ഉണ്ടായിരുന്നു.



