കാലടി: കാലടി ശ്രീശങ്കര പാലത്തിലെയും അനുബന്ധ റോഡിലെയും കുഴികൾ മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുന്നതിനാൽ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിച്ച് ഇരുകരകളിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല പ്രസിഡൻറ് എ.പി.ജിബി ,സെക്രട്ടറി ബി.ഒ .ഡേവിസ് എന്നിവർ അറിയിച്ചു.
മണ്ഡലകാലം ആരംഭിക്കുകയും തകർച്ചയിലായ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും മൂലം കാലടിയിലും സമീപ റോഡുകളിലും മണിക്കൂറുകൾ നീളുന്ന കുരുക്കാണ് അനുഭവപ്പെടുന്നത്. ടോറസ്, ട്രെയിലർ, കണ്ടെയ്നർ, മൾട്ടി ആക്സിൽ ഉൾപ്പെടുന്ന വലിയ ചരക്ക് വാഹനങ്ങൾ അങ്കമാലിയിൽ നിന്നും ആലുവയിലൂടെ തിരിച്ചുവിടുകയും യുദ്ധകാല അടിസ്ഥാനത്തിൽ പാലത്തിൽ ടാറിങ് നടത്തുകയും ചെയ്താലല്ലാതെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയില്ല.80 പരം ബസ്സുകൾ ആണ് പാലത്തിലൂടെ 5 മിനിറ്റ് പോലും ടൈം ഗ്യാപ് ഇല്ലാതെ സർവീസ് നടത്തുന്നത്. ടാറിങ് പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടിട്ട് മൂന്നാഴ്ചകൾ പിന്നിട്ടെങ്കിലും താൽക്കാലിക പരിഹാരത്തിനു പോലും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല, ഗതാഗതക്കു രുക്കിൽ പെടുമ്പോൾ തുടർച്ചയായി ട്രിപ്പുകൾ ഒഴിവാക്കേണ്ടി വരുന്നതും സമയനിഷ്ഠ പാലിക്കാൻ കഴിയാത്തതും മൂലം വലിയ പ്രതിസന്ധിയാണ് സ്വകാര്യബസ് മേഖല നേരിടുന്നത്.
ഗതാഗതക്കുരുക്കിൽ പെട്ടുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ അമിത വേഗതയിൽ വാഹനം ഓടിക്കേണ്ടി വരുന്നതിനാൽ ജീവനക്കാർ വലിയ മാനസിക സമ്മർദ്ദത്തിലാണ് തൊഴിലെടുക്കുന്നത്. അതിനിടയിലാണ് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനവും പിഴ ചുമത്തലും. നിലവിൽ കുണ്ടും കുഴിയും ആയി കിടക്കുന്ന ടാറിങ് ഭാഗങ്ങൾ പൂർണമായും ചുരണ്ടി മാറ്റിയശേഷം ചെയ്താൽ മാത്രമേ കുറച്ചുകാലത്തേക്ക് എങ്കിലും നിലനിൽക്കുകയുള്ളൂ. പലപ്പോഴും ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാതെ ടാറിങ് മിശ്രിതം മുകൾഭാഗത്ത് ഇട്ടുകൊണ്ടാണ് കുഴിയടയ്ക്കുന്നത്. ഒരു മഴ പെയ്താൽ ഒലിച്ചുപോകുന്ന രീതിയിലാണ് കുഴിയടയ്ക്കൽ നടത്തുന്നത്.
സമാന്തര പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ ഇനിയും ഏറെ സമയം എടുക്കുമെന്നതിനാൽ നിലവിലുള്ള പാലത്തിൽ പൂർണ്ണമായും അറ്റ കുറ്റപ്പണികൾ നടത്തണമെന്നും അതുവരെ പെരുമ്പാവൂർ നിന്നുള്ള ബസ്സുകൾ താന്നിപ്പുഴ വരെയും അങ്കമാലിയിൽ നിന്നുള്ളത് കാലടിയിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.



