
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിന്‍റെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിൽ ഒരു ഭാഗത്ത് വിശാലസാധ്യതയുള്ള സമുദ്രം മറു ഭാഗത്ത് പ്രകൃതി രമണീയമായ പ്രദേശങ്ങൾ ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതു വരെ 75 ശതമാനത്തിൽ അധികം ട്രാൻസ്ഷിപ്പ്മെന്‍റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരുകയാണ്. ഇതിലൂടെ കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വീണ്ടും വരാനായതിൽ സന്തോഷം എന്ന് മോദി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ട് രാഷ്ട്രീയം പറയാനും മോദി മടിച്ചില്ലയെന്നതാണ് ശ്രദ്ധേയം. ആദിശങ്കരാചാര്യ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ശിരസ് നമിക്കുന്നു.
ഇന്ത്യ സഖ്യത്തിലെ ശക്തരായ നേതാക്കളാണ് പിണറായി വിജയനും ശശി തരൂരും. ഗൗതം അദാനി ഗുജറാത്തിൽ പോലും ഇത്രയും വലിയ തുറമുഖം നിർമിച്ചിട്ടില്ല. ഈ ചടങ്ങ് ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുന്നതാണെന്നും മോദി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്.
സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞത് ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണെന്നും ഇതു മാറുന്ന ഭാരതത്തിന്‍റെ സൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്തരിച്ച പോപ് ഫ്രാൻസിസിനെയും അദ്ദേഹം അനുസ്മരിച്ചു. കേരളം ലോക സമുദ്ര വാണിജ്യത്തിൽ മുൻപന്തിയിൽ എത്തുകയും വലിയ തോതിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവർത്തിക്കും.നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരതം എന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ സന്നിഹിതരായിരുന്നു.
അങ്ങനെ നമ്മൾ ഇതും നേടി. ഇത് കേരളത്തിന്‍റെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷമാണ്. ഏറ്റവും അഭിമാനകരമായ നിമിഷം. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി മാറുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.
പോർട്ട് ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചതിനു ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിർമിക്കുന്നത്.