വർക്കല; മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യാത്രക്കാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടിത്തെറിപ്പിച്ചു. നട്ടെല്ലിനു പരുക്കേറ്റ പാലോട് സ്വദേശിനി സോനയെ(19) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിലാണു സംഭവം. സംഭവത്തിൽ പ്രതി പനച്ചിമൂട് വടക്കുംകര സുരേഷ്കുമാറിനെ (48) റെയിൽവേ പൊലീസ് കൊച്ചുവേളിയിൽ നിന്നു പിടികൂടി. .
ഞായറാഴ്ച രാത്രി 8.30ന് ആണു സംഭവം. ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ സുരേഷ് ജനറൽ കംപാർട്മെന്റിൽ കയറി. സുരേഷ്കുമാർ മദ്യലഹരിയിൽ പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ട്രെയിൻ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ അയന്തി പാലത്തിനു സമീപം എത്തിയപ്പോൾ, പ്രകോപിതനായ സുരേഷ്കുമാർ സോനയെ പുറത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. ട്രാക്കിനു പുറത്തേക്കു വീണ സോനയെ ആംബുലൻസിൽ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.



