തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചു. റോജി എം ജോൺ, എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.



