നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ കൊലപ്പെടുത്തി മകൻ. 58 വയസുള്ള അനിതയാണ് കൊല്ലപ്പെട്ടത്. 3 മാസത്തെ ക്രൂര മർദ്ദനത്തെ തുടർന്ന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം. കമ്പ് കൊണ്ട് ശരീരത്തിൽ മൊത്തം മർദ്ധിച്ചതിൻ്റെ പാടുകൾ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
20 വർഷമായി ചെങ്കുളത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു അനിത. കുറച്ച് മാസങ്ങൾക്ക് മുമ്പ് മകൻ ബിനു അനിതയെ നെടുമ്പാശ്ശേരി പുറയാർ ഉള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു. തുടർന്ന് മാസങ്ങളായി മകൻ അമ്മയെ നിരന്തരം കമ്പും മറ്റ് വസ്തുക്കൾ കൊണ്ട് മർദ്ദിച്ചിരുന്നു. മർദനത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ച വീട്ടിൽ അനിത കുഴഞ്ഞു വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മൊത്തം മുറിപ്പാടുകൾ കണ്ടെത്തുകയായിരുന്നു.
ചോര കട്ടപിടിച്ചതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് മകൻ ബിനുവിനെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തിൽ ബിനു കുറ്റം സമ്മതിക്കാൻ തയ്യാറായില്ലങ്കെലും പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ബിനു കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്ന് മാസമായി നിരന്തരം അമ്മയെ ബിനു മർദ്ദിച്ചിരുന്നു. അമ്മയുടെ പേരിൽ വെള്ളത്തൂവലിൽ ഉള്ള സ്ഥലം തട്ടിയെടുക്കുന്നതിനായാണ് ബിനു ക്രൂരമായ കൊലപാതകം ചെയ്തത്.



